Feb 22, 2021

കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയുടെ 41 % സംസ്ഥാന സർക്കാരിനാണോ കിട്ടുന്നത്?

പമ്പുകളിൽ പെട്രോൾ വില നിർണ്ണയിക്കുന്നതെങ്ങനെ?

എഴുത്ത്: ദീപക് പാച്ച

പമ്പുകളിൽ ഈടാക്കുന്ന പെട്രോൾ/ഡീസൽ വില മനസ്സിലാക്കുന്നതിനു വിതരണത്തിനായി പമ്പുകളിൽ എത്തുന്നതിനു മുന്നേ പെട്രോൾ ഉൽപ്പാദനം കടന്നു പോകുന്ന ഘട്ടങ്ങളെ കുറിച്ച് മനസ്സിലാക്കണം.അത് ചുരുക്കത്തിൽ ഇങ്ങനെയാണ്. 

1. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും സർക്കാർ ഏജൻസികൾ ക്രൂഡ് ഓയിൽ വാങ്ങുന്നു

2.  ക്രൂഡ് ഓയിൽ കപ്പൽ വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നു

3. തുറമുഖങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ റിഫൈനറികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു

4. റിഫൈനറികൾ ക്രൂഡ് ഓയിലിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വേർതിരിച്ചു എടുക്കുന്നു

5. റിഫൈനറികളിൽ നിന്നും ഇത് ഡീലർമാരുടെ വിവിധ പെട്രോൾ പമ്പുകളിലേക്ക് എത്തിക്കുന്നു.

അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും അത് നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ നമ്മുടെ പെട്രോൾ പമ്പുകളിൽ എത്തുന്നതിനു മുൻപുള്ള മേൽപറഞ്ഞ ഓരോ ഘട്ടത്തിലും പങ്കാളികളാകുന്ന ഏജൻസികളുടെ ഉൽപ്പാദന ചിലവും ലാഭവും പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയും ചേർന്നതാണ് നമുക്ക് ലഭിക്കുന്ന പെട്രോളിന്റെ/ഡീസലിന്റെ വില.

ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഏതാണ്ട് 1500 ഓളം ഉൽപ്പന്നങ്ങൾ വേർരിച്ചെടുക്കാം. ഇന്ത്യൻ കമ്പനികൾ തന്നെ 150 ഓളം ഉൽപ്പന്നങ്ങൾ വേർതിരിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഒരു ബാരൽ ക്രൂഡിൽ നിന്നും വിവിധ ഉൽപ്പന്നങ്ങൾ വേർതിരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും അളവ് വ്യത്യസ്തമാണ്. ഇത് ക്രൂഡിന്റെ ഗുണമേന്മ അനുസരിച്ചു മാറുകയും ചെയ്യും.  ഇന്ത്യൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവ് ലഭ്യമല്ല. നമുക്ക് ലഭ്യമായ വിവരം അനുസരിച്ചു അമേരിക്കൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും (159 ലിറ്റർ)  ഏകദേശം  70-75  ലിറ്റർ പെട്രോളും 35-45   ലിറ്റർ ഡീസലുമാണ് ശുദ്ധീകരിച്ചെടുക്കുക.

ഒരു കാര്യം വ്യക്തമാണ്, ഒരു ലിറ്റർ ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഒരിക്കലും ഒരു ലിറ്റർ പെട്രോൾ ലഭ്യമാകില്ല. അതുകൊണ്ട് പല കണക്കുകളിലും കാണും പോലെ ഇന്ത്യൻ മാർക്കറ്റ് അനുസരിച്ചുള്ള ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വില പെട്രോളിന്റെയും ഡീസലിന്റെയും വില നിർണ്ണയിക്കുന്നതിൽ അടിസ്ഥാന വിലയായി കണക്കാക്കുന്നത് ശരിയല്ല. പക്ഷെ റിഫൈനറികളിൽ എത്തുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച്‌ , അതിന്റെ യാത്ര ചിലവും ലാഭവും എല്ലാം കൂട്ടി എണ്ണ ഉൽപ്പാദന കമ്പനികൾ പെട്രോൾ/ ഡീസൽ ഡീലർമാർക്ക് കൊടുക്കുന്ന വില നമുക്ക് അറിയാം. അതിനെ അടിസ്ഥാന വിലയായി കണക്കാക്കാം. 2021 ജനുവരി 1 ലെ ഡൽഹിയിലെ പെട്രോൾ/ഡീസൽ വില പ്രകാരം നമുക്കീ കണക്ക് വിശദമായി ഒന്ന് പരിശോധിക്കാം.

അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികളിൽ എത്തിച്ചു ശുദ്ധീകരിച്ചു എണ്ണ കമ്പനികൾ ഒരു ലിറ്റർ പെട്രോൾ    27 രൂപ 70   പൈസ എന്ന നിരക്കിൽ പെട്രോൾ പമ്പുകൾക്ക് കൊടുക്കുമ്പോൾ അത് ഉപഭോക്താക്കൾക്ക് കിട്ടുന്നത് 83 രൂപ 70 പൈസയ്ക്കാണ്. റിഫൈനറികളിൽ നിന്നും പെട്രോൾ പമ്പുകളിലേക്ക് എത്തുമ്പോൾ വില കൂടുന്നതെങ്ങനെ എന്ന് വിശദമാക്കുന്നതാണ് പട്ടിക 2 ലെ കണക്കുകൾ.

മേപ്പറഞ്ഞ പട്ടികയിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണ്, പക്ഷെ സംസ്ഥാന സർക്കാരുകളുടെ നികുതി (VAT) ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ് (മേൽകൊടുത്ത ഉദാഹരണത്തിൽ ഡൽഹിയിലെ കണക്കാണ്). അതുകൊണ്ടാണ് പല നഗരങ്ങളിലും പെട്രോൾ ഡീസൽ വിലയിൽ നേരിയ വ്യത്യാസം ഉള്ളത്.  

ക്രൂഡ് ഓയിൽ വില ഇത്രയും കുറവാണ് എന്നിരിക്കെ എങ്ങനെയാണ് പെട്രോൾ പമ്പുകളിൽ ഇന്ധനങ്ങൾക്ക് തീ വിലയാകുന്നത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ കൂടുതലാണ് അതിനു കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.


മോദിഭരണത്തിൽ പെട്രോൾ വിലക്ക് എന്താണ് സംഭവിച്ചത്?

ഇന്ധന വില വർദ്ധനവ് ആയിരുന്നു കഴിഞ്ഞ യു.പി.എ. സർക്കാരിനെതിരെ ബി.ജെ.പി. ഉയർത്തിയ പ്രധാന വിമർശനങ്ങളിൽ ഒന്ന്. അധികാരത്തിൽ എത്തിയാൽ കുറഞ്ഞ വിലയിൽ പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബി.ജെ.പി. നേതാക്കളെല്ലാം അക്കാലത്തു പ്രസംഗിച്ചതുമാണ്.

2014 മെയ് മാസത്തിൽ മോദി അധികാരത്തിൽ വരുമ്പോൾ തലസ്ഥാന നഗരിയായ ഡൽഹിയിലെ പെട്രോൾ വില 71.5 രൂപയും ഡീസൽ വില 57.3 രൂപയുമായിരുന്നു. ഈ കുറിപ്പ് എഴുതുന്ന  2021 ഫെബ്രുവരി 16 ൽ ഡൽഹയിലെ പെട്രോൾ വില 89.3 രൂപയും ഡീസൽ വില 79.35 രൂപയുമാണ്. ഏഴുവർത്തിനുള്ളിൽ പെട്രോളിയം പോലെയൊരു നിത്യോപയോഗ സാധനത്തിന്റെ വിലയിൽ ഇത്രയും വലിയ വർദ്ധനവ് എന്നത് താങ്ങാൻ ആവാത്തതാണ്. പക്ഷേ കേന്ദ്ര സർക്കാരിന്റെ ചൂഷണം ബോധ്യപ്പെടണമെങ്കിൽ ഈ കാലയളവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിൽ എന്ത് വ്യത്യാസം വന്നു എന്ന് കൂടി പരിശോധിക്കണം.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ ക്രൂഡ് ഓയിലിന്റെ വർഷാരംഭത്തിലെ വിലയാണ് പട്ടിക 3 ൽ കൊടുത്തിരിക്കുന്നത്. അതായത് 2014 ൽ മോദി അധികാരത്തിൽ വരും മുൻപ് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് 0.6  USD ആയിരുന്നു വിലയെങ്കിൽ  ഇന്ന്   0.3 USD മാത്രമാണ് ക്രൂഡ് ഓയിൽ വില. അതായത് മോദിക്കാലത്ത് അന്താരാഷ്ട്ര ക്രൂഡ് വില ഏതാണ്ട് പകുതിയായി. പക്ഷെ പെട്രോൾ വില കുറഞ്ഞില്ല എന്ന് മാത്രമല്ല ഗണ്യമായി കൂട്ടുകയും ചെയ്തു. ഒരു കേന്ദ്രമന്ത്രിയുടെ പരിഹാസ്യമായ പ്രസ്താവന പോലെ അന്താരാഷ്ട്ര മാർക്കറ്റിലെ കുറവിന്റെ ഒരു നിശ്ചിത ശതമാനമാണ് കേന്ദ്ര സർക്കാർ കൂട്ടിക്കൊണ്ടിരിക്കുന്നത്.

2014 ൽ മോദി അധികാരത്തിൽ വന്നതിനു ശേഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്ര സംസ്ഥാന നികുതിയിൽ ഉണ്ടായ വർദ്ധനവാണ് പട്ടിക 4 ൽ. കേന്ദ്ര നികുതി കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് മൂന്നര ഇരട്ടിയായായാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്.


സംസ്ഥാന സർക്കാരുകൾക്ക് നികുതി കുറച്ചു കൂടെ എന്ന് കേന്ദ്ര സർക്കാരിന്റെ ഈ തീവെട്ടിക്കൊള്ളയെ മറച്ചു പിടിക്കാൻ ചിലരൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. GST നിലവിൽ വന്നതിനു ശേഷം സംസ്ഥാന സർക്കാരുകൾക്കുള്ള നേരിട്ടുള്ള ചുരുക്കം നികുതി വരുമാനങ്ങളിൽ ഒന്നാണ് പെട്രോളിന്റെ മുകളിലെ VAT. സംസ്ഥാന സർക്കാരുകൾക്ക് അർഹതപ്പെട്ട GST വിഹിതം പോലും കൃത്യമായി കൊടുക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരുള്ളപ്പോൾ ഈ നികുതി വരുമാനം കൂടി ഇല്ലാതാക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ ബാധ്യതയാകും. കൂടാതെ സംസ്ഥാന VAT അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനമാണ്. കേന്ദ്ര സർക്കാർ അവരുടെ നികുതി കുറച്ചാൽ സ്വാഭാവികമായും VAT ഉം കുറയും. അതിനു അവർ തയ്യാറല്ല എന്നതാണ് പ്രശ്‌നം. 

കേന്ദ്ര നികുതിയുടെ 41 % സംസ്ഥാന സർക്കാരിനല്ലേ കിട്ടുന്നത്?

കേന്ദ്രം അമിതമായി ഈടാക്കുന്ന എക്സൈസ് നികുതിയുടെ (മുകളിലെ കണക്കിൽ 32 രൂപ) 41  %, അതായത് ഏകദേശം 13  രൂപ സംസ്ഥാന സർക്കാരുകൾക്കാണ് എന്നാണ് ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന ഇപ്പോഴത്തെ നുണ.  15 മത് ഫിനാൻസ് കമ്മീഷൻ നിർദ്ദേശ പ്രകാരം കേന്ദ്ര നികുതിയുടെ 41% സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന നിർദ്ദേശമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ഈ നുണ പ്രചാരണം. പക്ഷേ ആ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സെസ്സ് / Additional Excersie duty ഒഴികെയുള്ള കേന്ദ്ര നികുതിയുടെ 41% മാത്രമേ സംസ്ഥാനങ്ങൾക്ക് പങ്കിട്ടു കൊടുക്കേണ്ടതുള്ളൂ. അപ്പോൾ കേന്ദ്രം ഈടാക്കുന്ന ഈ 32 രൂപയിൽ എത്രയാണ് സെസ്സിലും Additional Excersie duty യിലും വരുന്നത്?

ഇക്കാര്യം മനസ്സിലാക്കാൻ Petroleum Planning & Analysis Cell ന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പട്ടിക 5 നോക്കിയാൽ മതി. അതായത് കേന്ദ്ര നികുതിയിൽ 18 രൂപ Road and infrastructure Cess ഉം, 11  രൂപ  Special Additional Excise Duty യും 2.5 രൂപ Agriculture Infrastructure & Development Cess (AIDC) മാണ്. അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. അതായത് 32  രൂപയിൽ ഒരു രൂപ നാല്പത്  പൈസമാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടത്. ഇതിന്റെ 41% മാണ് സംസ്ഥാനങ്ങൾക്ക് കിട്ടുക. കേന്ദ്ര സർക്കാർ അടുത്ത കാലത്ത് ഗണ്യമായി കൂട്ടി കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടാത്ത സെസ്സാണ് എന്ന് മനസ്സിലാക്കണം.


ഇവിടെ തീർന്നില്ല, മറ്റൊരു പ്രധാനപ്പെട്ട വസ്തുത, സെസ്സ് കഴിച്ചുള്ള കേന്ദ്ര നികുതിയുടെ ഈ 41  % എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായോ അവരുടെ പെട്രോൾ ഉപഭോഗത്തിന്റെ തോതനുസരിച്ചോ അല്ല വിതരണം ചെയ്യുന്നത്. അത് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പതിനഞ്ചാം ഫിനാൻസ് കമ്മീഷൻ പ്രകാരം അതിങ്ങനെയാണ് (i) 45% for the income distance, (ii) 15% for the population in 2011, (iii) 15% for the area, (iv) 10% for forest and ecology, (v) 12.5% for demographic performance, and (vi) 2.5% for tax effort.

ഇതുപ്രകാരം ഓരോ സംസ്ഥാനത്തിനും കിട്ടുന്ന വിഹിതമാണ്  പട്ടിക 6 ൽ കൊടുത്തിരിക്കുന്നത് . കേന്ദ്രം  പിരിക്കുന്ന നികുതിയിൽ നിന്നും സെസ്സ്കുറിച്ചുള്ള തുകയുടെ 41% സംസ്ഥാനങ്ങൾക്ക് വീതിക്കുമ്പോൾ നമ്മുടെ കേരളത്തിന് അതിൽ നിന്നും കിട്ടുന്നത് 0.8%മാണ്. അതായത് ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം 32രൂപ പിരിക്കുമ്പോൾ മേൽ സൂചിപ്പിച്ചത് പോലെ അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശപ്പെട്ട 1.4 രൂപയിൽ കേരളത്തിന് ലഭിക്കുക 1 പൈസയാണ്. ഈ കണക്കിലാണ് ചിലർ വെള്ളം ചേർത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തേക്കാൾ വരുമാനം കിട്ടുന്നു എന്ന് നുണപറയുന്നത്.


നമ്മുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന് എന്താണ് വില?

ലോകത്തെ മറ്റു രാജ്യങ്ങളിലെ പെട്രോൾ വിലയുമായി നമ്മുടെ വിലയെ താരതമ്യം ചെയ്യുന്നതിൽ ചെറിയ യുക്തിരാഹിത്യമുണ്ട്. വെനുസ്വലയിൽ ഒരു ലിറ്റർ പെട്രോളിന് നമ്മുടെ ഒന്നര രൂപ മാത്രമേ ഉള്ളൂ. ആ രാജ്യത്ത് അത്രയ്ക്കും എണ്ണ ശേഖരമുണ്ട്. പക്ഷെ നമ്മുടേത് പോലെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ അയൽ രാജ്യങ്ങളിലെ പെട്രോൾ വിലയുമായി താരതമ്യം ചെയ്യുന്നത് നമ്മുടെ സർക്കാർ ചുമത്തുന്ന നികുതിയുടെ വലിപ്പം മനസ്സിലാക്കാൻ സഹായിക്കും. statisticstimes.com എന്ന വെബ്‌സൈറ്റ് പ്രകാരം 2020 ഡിസംബർ 17 അനുസരിച്ചുള്ള നമ്മുടെ അയൽ രാജ്യങ്ങളുടെ പെട്രോൾ വില ഇന്ത്യൻ രൂപയിൽ എത്രയാണ് എന്നതാണ് പട്ടിക 7 ൽ കൊടുത്തിരിക്കുന്നത്.  നമ്മുടെ രാജ്യത്തെക്കാൾ മോശം സാമ്പത്തിക സ്ഥിതിയുള്ള അയൽ രാജ്യങ്ങളിൽ പലതും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ചൈനയും പെട്രോളിന് നമ്മുടെ രാജ്യത്തെക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.

(2020 ലെ കണക്ക് പ്രകാരം നമ്മുടെ പ്രതിശീർഷ വരുമാനം (Per Capita Income) 1333 ഡോളറാണ്. ചൈനയുടേത് 10839 ഡോളറും)


സർക്കാർ എന്തിനാണ് ഇങ്ങനെ പെട്രോൾ വില കൂട്ടുന്നത്?

രണ്ടുവിധത്തിലാണ് പെട്രോള്‍ വില വര്‍ദ്ധനവില്‍ സാധാരണക്കാരെ സര്‍ക്കാരും എണ്ണകമ്പനികളും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത്.

 1) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവിന്‍റെ മെച്ചം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തവിധം വില നിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നു

2) അതെ സമയം സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും മേലുള്ള നികുതിയും കുത്തനെ കൂട്ടുന്നു.

(ഉദാഹരണത്തിന് ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളര്‍ ഉള്ളപ്പോള്‍ എണ്ണക്കമ്പനികള്‍ പമ്പുകള്‍ക്ക് പെട്രോള്‍ നല്‍കിയത് ലിറ്ററിന് 25 രൂപ എന്ന നിരക്കിലും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ നികുതി 20 രൂപയും ആയിരുന്നെങ്കില്‍ ക്രൂഡ് ഓയിലിന്‍റെ വില  50 ഡോളര്‍ ആയി കുറയുമ്പോഴും എണ്ണകമ്പനികള്‍ പമ്പുകള്‍ക്ക് നല്‍കിയിരുന്ന വില തത്തുല്യമായി കുറക്കുന്നില്ല. സര്‍ക്കാര്‍ ആണെങ്കില്‍ നികുതി 30 രൂപയാക്കി കൂട്ടുകയും ചെയ്യുന്നു)

പെട്രോളിന്റെ നികുതി കുത്തനെ കൂട്ടിയ ഈ കാലയളവിൽ കോർപറേറ്റുകളുടെ നികുതി കുത്തനെ കുറക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. 2019 സെപ്തംബറിൽ നേരത്തെ 30 % ആയിരുന്ന കോർപറേറ്റ് കമ്പനികളുടെ നികുതി 22% ആക്കി സർക്കാർ ചുരുക്കി. കോർപ്പറേറ്റ് നികുതി 8 % കുറച്ചത് വഴി സർക്കാർ ഖജനാവിലേക്ക് എത്തേണ്ട അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ തള്ളിക്കളഞ്ഞത്.. കോർപറേറ്റുകളിൽ നിന്നും Direct Tax വഴി പിരിച്ചെടുക്കേണ്ട നികുതിയിൽ ഇളവ് നൽകുക വഴി ഉണ്ടാകുന്ന വരുമാനത്തിലെ കുറവ് സർക്കാർ നികത്തുന്നത് സാധാരണക്കാരുടെ മേലുള്ള Indirect Tax കൂട്ടുക വഴിയാണ്. ഈ Indirect Tax വരുമാനം കൂട്ടുന്നതിനുവേണ്ടിയാണ് പെട്രോളിന്റെ മുകളിൽ അമിത നികുതി കേന്ദ്ര സർക്കാർ ചുമത്തുന്നത്.


2019–20 കാലയളവിൽ direct tax ൽ നിന്നുള്ള വരുമാനം GDP യുടെ 5.2% ആയിരുന്നത് 2020–21 കാലയളവിൽ അത് 4.7% ആയി കുറഞ്ഞു. അതെ സമയം ഈ കാലയളവിൽ indirect tax ൽ നിന്നുള്ള വരുമാനം GDP യുടെ 4.7% ൽ നിന്നും 5.1% ശതമാനമായി വർദ്ധിച്ചു. (.. the share of direct taxes has fallen from 5.2% of the GDP in 2019–20 to 4.7% in 2020–21, while that of indirect taxes has increased from 4.7% in 2019–20 to 5.1% in 2020–21, Vol. 56, Issue No. 6, 06 Feb, 2021, EPW).

സർക്കാരിന്റെ ബഡ്ജറ്റ് രേഖകൾ പ്രകാരം മോദിയുടെ ഒന്നാം സർക്കാർ അഞ്ചു വർഷങ്ങൾ കൊണ്ട് കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകിയത് 4.32 ലക്ഷം കോടി രൂപയാണ്. 2014-15 ൽ കോർപറേറ്റ് നികുതിയിളവ്   65,067 കോടി രൂപയായിരുന്നെങ്കിൽ 2018-19 ൽ അതിൽ 1.09 ലക്ഷം കോടി രൂപയാക്കി വർദ്ധിപ്പിച്ചു. അതായത് ശരാശരി കേന്ദ്ര സർക്കാർ നികുതി വരുമാനത്തിന്റെ 7.6% മാണ് അതി സമ്പന്നർക്ക് ഇളവ് നൽകിയത്.

ഇതിന്റെ വലിപ്പം മനസ്സിലാക്കാൻ ചില കണക്കുകൾ കൂടി പറയാം. തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ 2019-20 വർഷത്തിൽ നീക്കി വച്ചത് 60,000 കോടി രൂപയും mid-day meal പദ്ധതിക്കായി 11,000 കോടി രൂപയുമാണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനായി 56,537 കോടിയും ആരോഗ്യ-കുടുംബ പരിപാലനത്തിനായി 62,659 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിനായി 38,317 കോടി രൂപയും മാറ്റി വച്ച വർഷം അതെ സർക്കാരാണ് അതിന്റെ എത്രയോ മടങ്ങു രാജ്യത്തെ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നർക്ക് ഇളവ് ചെയ്തു കൊടുക്കുന്നത്.


Feb 21, 2021

കഴിഞ്ഞ നാലര വർഷത്തിൽ (2016 - 2020) വ്യവസായ വകുപ്പിൽ സംഭവിച്ചത്

കഴിഞ്ഞ നാലര വർഷത്തിൽ (2016 - 2020) വ്യവസായ വകുപ്പിൽ സംഭവിച്ചത്...

________________________________________________________________

സാധാരണ എല്ലാ കാലഘട്ടങ്ങളിലും LDF ഭരിക്കുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാവുകയും UDF കാലത്ത് നഷ്ടത്തിലാവുകയുമാണ് പതിവ്. കഴിഞ്ഞ UDF സർക്കാർ അധികാരമൊഴിയുമ്പോൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്ക് 131.63 കോടി രൂപയായിരുന്നു. ഇനി വ്യവസായവകുപ്പ് രക്ഷപ്പെടില്ല എന്നായിരുന്നു ഏവരുടെയും വിശ്വാസം.

എന്നാൽ കഴിഞ്ഞ നാലര വർഷം കൊണ്ട് ഇടതുപക്ഷ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്ന മാജിക്കാണ് സഖാവ് ഇ.പി.ജയരാജന്റെയും അതിന് മുന്ന് വകുപ്പ് ഭരിച്ചിരുന്ന സഖാവ് എ.സി.മൊയ്ദീന്റെയും നേതൃത്തിൽ കാഴ്ചവെച്ചത്.


ഈ ഇടത് സർക്കാരിന്റെ ഭരണകാലത്ത് ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ നീണ്ട ലിസ്റ്റിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു.

KMML - കേരള മിനറൽസ് ആൻഡ് മേറ്റൽസ് ലിമിറ്റഡ്

 
പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ കഴിഞ്ഞ നാലു വർഷം ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ സ്ഥാപനം ആണ് കേരള മിനറൽസ് ആൻഡ് മേറ്റൽസ് ലിമിറ്റഡ്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന പുതിയ പദ്ധതി ആയ 'ഫ്രോത്ത് ഫ്ളോട്ടേഷൻ' നടപ്പാക്കി. 70 ടണ് ഉത്പാദന ശേഷി ഉള്ള ഓക്സിജൻ പ്ലാന്റ് മുഖ്യമന്ത്രി ഉൽഘാടനം ചെയ്തു. LPG ക്ക് പകരം LNG ഇന്ധനമാക്കി. 2017-18 സാമ്പത്തികവര്‍ഷം കെഎംഎംഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമുണ്ടാക്കി.

2015-16 - 3.2 കോടി ലാഭം. (UDF)
2016-20 - 427 കോടി ലാഭം. (LDF)



TCC - ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്

 
ഏറ്റവും വലിയ സംസ്ഥാന വ്യവസായ പൊതുമേഖലാ വ്യവസായ സ്ഥാപനം ആയ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി) യിൽ ഈ സർക്കാർ വന്നതിന് ശേഷം വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കാസ്റ്റിക് സോഡാ പ്ലാന്റ, കാസ്റ്റിക് കോണ്സന്ദ്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ളോറിക് ആസിഡ് സിന്തസിസ് യൂണിറ്റ്, കാസ്റ്റിക് സോഡാ കയറ്റുമതി തുടങ്ങി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമന സേനക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആയി 40,000 ലിറ്റർ സോഡാ ബ്ലീച്ച് TCC നൽകിയിരുന്നു..

2015-16 - 7.3 കോടി നഷ്ടം (UDF)

2016-20 - 133 കോടി ലാഭം (LDF)


TELK -  ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ടെല്‍ക്) നാലാം വർഷവും ലാഭം കൈവരിച്ചു. തെലുങ്കാനയിലെ കാളേശ്വരം പദ്ധതിക്ക് 400, 220 കിലോ വാട്ടിന്റെ 71 വമ്പൻ ട്രാൻസ്‌ഫോർമർ കൊടുത്തിരുന്നു, 384 കോടിയുടെ ഓർഡർ. അതുപോലെ KSEB യിൽ നിന്നും 250 കോടിയുടെ ഓർഡർ ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുത ബോർഡുകൾക്ക് ഡിസ്ട്രിബ്യുഷൻ ട്രാൻസ്‌ഫോർമർ നിർമിച്ചു നൽകുന്നുണ്ട്. സോളാർ ഇൻവേർട്ടർ പ്ലാന്റ് നവീകരണം തുടരുന്നു.

2015-16 - 14.8 കോടി നഷ്ടം (UDF)
2016-20 - 24.02 കോടി ലാഭം (LDF)


KSDP - കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് 


മരുന്ന് നിര്‍മ്മാണ രംഗത്ത് സംസ്ഥാനത്തെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി). KSDP ഇന്ന് ആന്റിബയോട്ടിക്കുകളും, ഇഞ്ചക്ഷൻ മരുന്നുകളും ഒക്കെ നിർമ്മിക്കുന്നുണ്ട്. കാൻസർ മരുന്ന് നിര്മ്മാണവും അത് വിദേശത്തേക്ക് കയറ്റുമതിയും ഉടൻ തുടങ്ങും. ചരിത്രത്തില്‍ ആദ്യമായി 100 കോടി രൂപയുടെ വിറ്റുവരവ് സ്വന്തമാക്കി അഭിമാന നേട്ടം കൈവരിച്ചു. 2017-18 ല്‍ 10 കോടി രൂപയുടെ ബീറ്റാലാക്ടം ഇന്‍ജക്ഷന്‍ പ്ലാന്റ് സ്ഥാപിച്ചു. 2018-19 ല്‍ 32.15 കോടി രൂപ ചെലവില്‍ നോണ്‍ ബീറ്റാലാക്ടം മരുന്ന് നിര്‍മ്മാണ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പിനുള്ള മരുന്നുകള്‍ ലഭ്യമാക്കാന്‍ ലാര്‍ജ് വോളിയം പാരന്‍ഡ്രല്‍(എല്‍ വി പി), സ്മാള്‍ വോളിയം പാരന്‍ഡ്രല്‍ (എസ് വി പി), ഒപ്താല്‍മിക് എന്നീ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. സ്ഥാപനത്തിന്റെ ലാബിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എന്‍ എ ബി എല്‍) അംഗീകാരവും ലഭിച്ചു. ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൊഡക്ട് (സി ഒ പി പി) അംഗീകാരവും നേടി. നോൺ ബീറ്റാലാക്റ്റം മരുന്ന് നിർമ്മാണത്തിന് WHO യുടെ അംഗീകാരം ലഭിച്ചു. 

2015-16 - 4.9 കോടി നഷ്ടം (UDF)
2016-20 - 15 കോടി ലാഭം (LDF)


KELTRON - കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കേര്‍പ്പറേഷന്‍


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ഈ കോവിഡ് കാലത്തു വിമാനത്താവളത്തിൽ ബാഗേജ് അണുനശീകരണ ഉപകരണം സ്ഥാപിച്ചു. ഒഗമെന്റ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവ ജനങ്ങളിൽ എത്തിക്കാൻ AR-VR ലാബ്, എവിയോണിക്‌സ് ഫാബ്രിക്കേഷന് വേണ്ടി ട്രെയിനിങ് കോഴ്‌സ്, ഫിഷറീസ് വകുപ്പിന് വേണ്ടി 'നാവിക്' ഉപകരണങ്ങൾ കോടതികളും ജയിലുകളും ബന്ധിപ്പിച്ചു വീഡിയോ കോണ്ഫറന്സിങ് സംവിധാനം.. ചാന്ദ്രയാന്‍ 2 ദൗത്യത്തിന് സാറ്റലൈറ്റിലും റോക്കറ്റിലുമുള്ള ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മിച്ചു. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ഡിസി ചാര്‍ജറുകള്‍ നിര്‍മിക്കുക, ഇന്റര്‍നെറ്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യുപിഎസ് ഇന്‍വര്‍ട്ടറുകള്‍ നിര്‍മിക്കുക, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വിവിധ മെഡിക്കല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ നിര്‍മിക്കുക എന്നീ ലക്ഷ്യങ്ങളോടെ ഇലക്ട്രോണിക്സ് ഗവേഷണരംഗത്ത് കെല്‍ട്രോണുമായി കോളേജ് ഒഫ് എഞ്ചിനീയറിങ്ങ് ട്രിവാന്‍ഡ്രവും (സിഇടി) ട്രിവാന്‍ഡ്രം എഞ്ചിനീയറിങ്ങ് സയന്‍സ് ആന്റ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കും (ടിആര്‍ഇഎസ്ടി) കൈകോർത്തുള്ള ഗവേഷണങ്ങൾ അവസാന ഘട്ടത്തിലോ നിർമ്മാണത്തിലോ ആണ്.

പ്രതിരോധ മേഖലയില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടര്‍ നിര്‍മിക്കുന്ന ആദ്യ സംസ്ഥാന പൊതുമേഖലാ സ്ഥാപനമാവുകയാണ് കെല്‍ട്രോണ്‍. നാവികസേനയുടെ മുങ്ങിക്കപ്പലുകളില്‍ ഉപയോഗിക്കുന്ന എക്കോസൗണ്ടറുകളുടെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തിനുമുള്ള കരാര്‍ കെല്‍ട്രോണിന് ലഭിച്ചു.

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് 'കൊക്കോണിക്സ്' ഓണ്‍ലൈന്‍ വിപണനപോര്‍ട്ടല്‍ ആമസോണില്‍ ലഭ്യമാക്കി.
 
രാജ്യത്തെ തന്ത്രപ്രധാന ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകളില്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങളൊരുക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെല്‍ട്രോണ്‍. ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലെ ഗുജറാത്ത് കക്രാപര്‍ അറ്റോമിക്ക് പവര്‍ പ്ലാന്റിലും രാജസ്ഥാന്‍ റാവത്ത്ഭട്ട അറ്റോമിക്ക് പവര്‍ പ്ലാന്റിലുമാണ് കെല്‍ട്രോണ്‍ പവര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. 

 

2015-16 - 1 കോടി ലാഭം (UDF)
2016-20 - 17 കോടി ലാഭം. (LDF)

                                                        


KSIE - കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ


പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. ഗൾഫ്, ചൈന, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് സോപ്പ് കയറ്റി അയച്ചു, ലിക്വിഡ് ഹാൻഡ് വാഷ്, ഹോട്ടൽ സോപ്പ് എന്നിവ ഉത്പാദിപ്പിച്ചു തുടങ്ങി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 7670 ലിറ്റര്‍ ഹാന്റ് സാനിറ്റൈസര്‍ കമ്പനി നിര്‍മ്മിച്ചിരുന്നു.

2015-16 - 4.3 കോടി നഷ്ടം (UDF)
2016-20 - 4 കോടി ലാഭം (LDF)


KADCO - കേരളാ ആര്‍ട്ടിസന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍


പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ആര്‍ട്ടിസന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ). ആർട്ടിസൻ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ വിവരശേഖരണത്തിന് ലേബർ ഡാറ്റ ബാങ്ക് തുടങ്ങി. വസ്ത്രഗ്രാമം, ന്യൂവർ ടെക്നൊളജിക്കൽ ഇന്റർവെന്ഷന് പ്രോഗ്രാം മാർക്കറ്റ് ഇന്റർവെന്ഷന് പ്രോഗ്രാം, മാർക്കറ്റ് ഡെവലപ്മെന്റ് ഇനിഷിയേറ്റീവ് പദ്ധതി, ആലപ്പുഴ, മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ മരപണിക്കാർക്ക് പൊതുസേവന കേന്ദ്രം ട്രെയ്നിങ്ങ് ആന്റ് ഇൻക്യബിഷൻ സെന്റർ നിർമ്മാണം എന്നിവ നിർവഹിച്ചു.

2015-16 - 42 ലക്ഷം ലാഭം. (UDF)
2016-20 - 4 കോടിയുടെ ലാഭം (LDF)


SILK - സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ്


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിൽക്ക് തകർച്ചയുടെ വക്കിലായിരുന്നു. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ൽ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ നടന്നിട്ടുണ്ട്. ഇന്ന് അത്താണി കോർപ്പറേറ്റു ഓഫീസിൽ പ്രോജക്ട് ആൻഡ് എന്ജിനീറിങ് ഡിവിഷൻ, കമേഴ്ഷ്യൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അഴീക്കലിൽ കപ്പൽ അറ്റകുറ്റ പണിക്ക്, 25 കോടി ചിലവിൽ ഡ്രൈഡോക് സ്ഥാപിച്ചു. ബോട്ട് അറ്റകുറ്റപ്പണിക്കുള്ള സ്ലിപ് വേ നിർമ്മാണം തുടങ്ങി. ചേർത്തലയിൽ ഹൈടെക് ഫാബ്രിക്കേഷന് യൂണിറ്റ് നിർമാണം പുരോഗമിക്കുന്നു. ഒറ്റപ്പാലം യൂണിറ്റിൽ സോയിൽ മോൾഡിങ് യന്ത്രം സ്ഥാപിച്ചു.

2015-16 - 27 ലക്ഷം ലാഭം. (UDF)
2016 -20 - 1.4 കോടി ലാഭം. (LDF)


SIFL - സ്റ്റീൽ ഇന്ത്യ ഫോർജിങ് ലിമിറ്റഡ്


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ഇന്ത്യ ഫോർജിങ് ലിമിറ്റഡിന് (SIFL) പ്രതിരോധം, ആണവം, ബഹിരാകാശ പദ്ധതികള്‍, റെയില്‍വേ, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വ്യത്യസ്ഥമായ മേഖലകളിലേക്ക് ഓര്‍ഡര്‍ ലഭിച്ചു തുടങ്ങി. ന്യൂക്ലിയര്‍ മേലയിലെ അന്തര്‍വാഹിനി പ്രോജക്റ്റിലേയ്ക്ക് 10 കോടിയുടേയും, BHEL ല്‍ നിന്ന് 8 കോടി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, ISRO, HAL, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവര്‍ക്കായി 5 കോടി വീതം, ബ്രഹമോസ് മിസൈല്‍ പദ്ധതിക്ക് 3 കോടി, ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്ന് 2 കോടി എന്നിങ്ങനെയാണ് ഓര്‍ഡര്‍. ഒപ്പം വര്‍ഷാവസാനം റെയില്‍വേയില്‍ നിന്ന് 10 കോടി രൂപയുടെ ഓര്‍ഡര്‍കൂടി ലഭ്യമാകും.

2019-20 സാമ്പത്തിക വര്‍ഷം 49 കോടിയുടെ ഉല്‍പാദനവും 46 കോടിയുടെ വിറ്റുവരവും നടത്തി. 32 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. (LDF)

FITL - ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് 2019-20ല്‍ 17 കോടിയുടെ വിറ്റുവരവ് നേടി. 1 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാഴ്ചവസ്തുവാക്കിയ 3 കോടി വിലമതിക്കുന്ന പുതിയ മെഷീനുകള്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കി. ഇതിലൂടെ ഉല്‍പ്പാദനക്ഷമത രണ്ടിരട്ടിയാക്കി. 


KECL & KCCL


കെല്‍ട്രോണിന്റെ സബ്‌സിഡിയറി കമ്പനികളായ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെഇസിഎല്‍ (കണ്ണൂർ) കെസിസിഎൽ (കുറ്റിപ്പുറം) 

2019-20 സാമ്പത്തിക വര്‍ഷം 7.2 കോടിയുടെ ഉല്‍പാദനവും 10 കോടിയുടെ വിറ്റുവരവും നടത്തി. 15 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

METER COMPANY - യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) കമ്പനി എയർ ബ്രേക്ക് സ്വിച്ച് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവൽക്കരണവും കമ്പനിയിൽ നടപ്പാക്കി. LED തെരുവുവിളക്ക് നിർമ്മാണ യൂണിറ്റ്, നവീകരിച്ച വാട്ടർ മീറ്റർ നിർമ്മാണ യൂണിറ്റ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം എന്നിവ പുതുതായി സ്ഥാപിച്ചു. ഫോട്ടോ മെട്രിക് മെഷീൻ ഉൾപ്പടെ ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് LED യൂണിറ്റ് പ്രവർത്തിക്കുന്നത്.

2019-20ൽ 32 കോടി വിറ്റുവരവ് കൈവരിച്ചു. 33 കോടി ഉല്പാദനം നടത്തിയ സ്ഥാപനം 14 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും നേടി.(LDF)

KEL - കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി


12 വര്‍ഷത്തിനുശേഷം ലാഭത്തിലെത്തി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനിയറിങ്ങ് കമ്പനി (കെല്‍) . 2019-20ല്‍ 70 ലക്ഷം രൂപയുടെ ലാഭമാണ് കെല്‍ കൈവരിച്ചത്. ഒപ്പം 129.32 കോടി വിറ്റുവരവും നേടി. എറണാകുളം മാമല യൂണിറ്റില്‍ മാത്രം 77 കോടി രൂപയിലധികം വിറ്റുവരവുണ്ടായി. 2007-2008 സാമ്പത്തികവര്‍ഷമാണ് സ്ഥാപനം അവസാനമായി ലാഭം കൈവരിച്ചത്

കെഎസ്ഇബിക്കും ഇതരസംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് കെല്‍ ആണ്. കൊല്ലം കുണ്ടറ യൂണിറ്റില്‍ റെയില്‍വേക്ക് ആവശ്യമായ ഓള്‍ട്ടര്‍നേറ്ററുകളാണ് നിര്‍മ്മിക്കുന്നത്. ഒപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൂക്കുപാലങ്ങളും മറ്റ് സിവില്‍ ജോലികളും വിവിധ ടൂറിസ്റ്റ് പദ്ധതികളും സ്ഥാപനം ഏഏറ്റെടുത്ത് നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. 


ബാംബൂ കോർപറേഷൻ



ബാംബൂ ടൈൽ വിപണിയിൽ ഇറക്കി. ഓണലൈൻ മാർക്കറ്റിംഗ് തുടങ്ങി, ഉത്പന്നങ്ങൾ കയറ്റുമതി തുടങ്ങി. മുള പ്ലൈ ഉൽപാദനത്തിൽ വിനാഗിരി ഉപയോഗിച്ചു അസംസ്‌കൃത വസ്തുവിന്റെ 30% ൽ നിന്ന് 80% ആക്കാൻ കഴിഞ്ഞു. 1500 ഏക്കറിൽ മുള വച്ചു പിടിപ്പിക്കുന്നതിന്റെ ആദ്യപടിയായി 300 ഏക്കർ വനഭൂമിയിൽ മുള വച്ചു പിടിപ്പിച്ചു കഴിഞ്ഞു.



KELPALM (കെൽപാം)



മറ്റൊരു പൊതുമേഖലാ സ്ഥാപനം ആയ കെൽപാം ആറുത്തരം പാം കൊലകൾ വിപണിയിലിറക്കിയിട്ടുണ്ട്.. ക്വളിറ്റി കാൻഡ്രോൽ ലാബ്, ശീതീകരണ മുറി, പെറ്റ് ബോട്ടിലിങ് മെഷീൻ എന്നിവ സജ്ജമാക്കി പാലക്കാട് കല്ലേപ്പുള്ളിയിൽ മോഡേണ് റൈസ് മിൽ പൂർത്തിയാകുന്നു.



സിഡ്കോ



21 കോടി ചിലവിൽ പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്ന 42 ഹയർ സെക്കൻഡറി സ്‌കൂളുകളുടെ ലാബ്‌ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. SC/ST മേഖലകളിൽ 2012 മുതൽ വിവിധ കാരണങ്ങളാലാൽ മുടങ്ങി കിടന്ന 56 സിവിൽ വർക്ക് പൂർത്തിയാക്കി. വയനാട് ഉൾപ്പടെ ഉള്ള പിന്നോക്ക മേഖലയിൽ 22 റോഡ് നിർമാണം പൂർത്തിയാക്കി. തൃശൂർ ഒല്ലൂരിൽ സിഡ്കോയുടെ നേതൃത്വത്തിൽ ഉള്ള ഇൻഡൻസ്ട്രിയൽ എസ്റ്റേറ്റ് ഉൽഘാടനം ചെയ്തു.


ഓട്ടോകാസ്റ്റ്


സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ ട്രെയിൻ ബോഗി നിർമാണം ആരംഭിച്ചു. ബോഗി നിർമിക്കാൻ റെയിൽവേക്ക് കീഴിൽ ഉള്ള RDSO യുടെ ക്ലാസ് എ ഫൗണ്ടറി അംഗീകാരം ലഭിച്ചിരുന്നു. ഉത്തര റെയിൽവേയുടെ പഞ്ചാബ് സോണിൽ ഉള്ള ഗുഡ്‌സ് വാഗാണു ആവശ്യമായ കസ് നബ് ബോഡി നിർമിക്കാൻ ഓർഡർ ലഭിച്ചു. അടച്ചുപൂട്ടലിന്റെ വക്കത്തായിരുന്ന ഈ സ്ഥാപനം LDF സർക്കാരിന്റെ കാലത്ത് വൻ തിരിച്ചു വരവാണുണ്ടായത്. ഓട്ടോകാസ്റ്റിന്റെ കാസ്റ്റിങ്ങുകൾക്ക് കാനഡയിൽ നിന്നും ഓർഡർ ലഭിച്ചിട്ടുണ്ട്.



കേരള ക്ലേസ് ആൻഡ് സിറാമിക്‌സ്


കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ ഐടി പാര്‍ക്ക് സ്ഥാപിച്ചു. സിമന്റ്, ഇഷ്ടിക നിര്‍മ്മാണ യൂണിറ്റും ആരംഭിച്ചു.


കേരള സെറാമിക്‌സ് ലിമിറ്റഡ്


ഉല്‍പാദനം നാലിരട്ടിയാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സെറാമിക്‌സ് ലിമിറ്റഡ് 2019-20 ല്‍ അരക്കോടിയോളം പ്രവര്‍ത്തനലാഭം നേടി. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷം 2015-16 ല്‍ 2.69 കോടി നഷ്ടവുമായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു സ്ഥാപനം. ഉല്‍പ്പാദന പ്രക്രിയയ്ക്കുള്ള ഇന്ധനം LPG യാക്കിയതോടെ 10 മാസം കൊണ്ട് ഈ വകയില്‍ 2.85 കോടി ലാഭിച്ചു. LNG യിലേക്കു മാറാന്‍ നടപടി പുരോഗമിക്കുകയാണ്. റിഫൈനിങ്ങ് പ്ലാന്റ് നവീകരിക്കുകയും ഖനനാവശ്യത്തിന് 3.34 ഏക്കര്‍ ഭൂമി വാങ്ങിക്കുകയും ചെയ്തു.




ട്രാക്കോ കേബിള്‍ കമ്പനി


ചരിത്രത്തിലാദ്യമായി 165 കോടിയുടെ വിറ്റുവരവ് നേടി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാക്കോ കേബിള്‍ കമ്പനി റെക്കോര്‍ഡ് തീര്‍ത്തു. ഇരുമ്പനം യൂണിറ്റിലെ ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിച്ചതും പിണറായി ബില്‍ഡിങ്ങ് വയറിങ്ങ് യൂണിറ്റ് നവീകരിച്ചതും നേട്ടത്തിന് കാരണമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകര്‍ച്ചയിലായിരുന്നു സ്ഥാപനം. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ യഥാസമയം നിര്‍മിച്ച് നല്‍കാത്തതിന് പിഴയടക്കേണ്ടിയും വന്നിരുന്നു.





ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്


ഉല്‍പ്പാദനക്ഷമത രണ്ടിരട്ടിയാക്കി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് ഗംഭീര തിരിച്ചുവരവിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷത്തോളം കാഴ്ചവസ്തുവാക്കിയ 3 കോടി വിലമതിക്കുന്ന പുതിയ മെഷീനുകള്‍ കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കി. ഫര്‍ണിച്ചര്‍ ഓര്‍ഡറുകള്‍ നേടാന്‍ മാര്‍ക്കറ്റിംഗ് വിങ്ങ് രൂപീകരിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഓര്‍ഡറുകള്‍ ശേഖരിക്കുകയും ചെയ്തു. 2017-18വരെ ശരാശരി ഫര്‍ണിച്ചര്‍ വിറ്റുവരവ് 4.3 കോടിയായിരുന്നത് 2019-20ല്‍ 17 കോടിയായി. 2018-19ല്‍ 14.26 കോടിയുടെ വിറ്റുവരവും നേടിയിരുന്നു.


കൈത്തറി സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി



കൈത്തറി നെയ്ത്തു മേഖലയെ സംരക്ഷിക്കാന്‍ തുടങ്ങിയ സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി വലിയ വിജയമായി. 15.2 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 126 ലക്ഷം മീറ്റര്‍ തുണി ഉല്‍പ്പാദിപ്പിച്ചു. 5600 ഓളം പേര്‍ക്ക് നേരിട്ടും അതിലധികം അനുബന്ധ മേഖലകളിലും ജോലി ലഭിച്ചു. നെയ്ത്തുകാര്‍ക്ക് വര്‍ഷം മുഴുവന്‍ ജോലി ലഭ്യമായി. മാസം ശരാശരി 2,500 രൂപ ലഭിച്ച സ്ഥാനത്ത് 15,000 രൂപയായി. മിനിമം കൂലി വര്‍ദ്ധനയിലൂടെ ദിവസവേതനത്തില്‍ 170 മുതല്‍ 186 രൂപ വരെ വര്‍ദ്ധനയുണ്ടായി. പദ്ധതി മാതൃകയാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.



ഖാദി ഗ്രാമ വ്യവസായം


ഈ സര്‍ക്കാര്‍ വന്ന ശേഷം 26 ഖാദി ഉല്പാദന കേന്ദ്രങ്ങളും 4 നൂല്‍ നൂല്പു കേന്ദ്രങ്ങളും 3 റെഡി മെയിഡ് പാവുല്‍പ്പാദന യൂണിറ്റുകളും 7 ഖാദി വില്‍പ്പന കേന്ദ്രങ്ങളും ആരംഭിച്ചു. ഖാദി മേഖലയില്‍ 3,384 തൊഴിലവസരം ലഭ്യമാക്കി. ഖാദി തൊഴിലാളികളുടെ 900 രൂപ ഉത്സവബത്ത 1500 രൂപയായും വര്‍ധിപ്പിച്ചു. നിലവിലുള്ള മിനിമം കൂലി പരിഷ്‌കരിച്ച് നടപ്പാക്കി. 13,600 തൊഴിലാളികള്‍ക്ക് വേതന കുടിശ്ശികയായ 110 കോടി രൂപ കൊടുത്തു. എല്ലാ ഖാദി തൊഴിലാളികളെയും ESI പരിധിയില്‍ കൊണ്ടുവന്നു. ഖാദിമേഖലയില്‍ 5,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഖാദി ഗ്രാമം പദ്ധതി നടപ്പാക്കി വരുന്നു.


ചന്ദ്രയാൻ - 2, കേരള പൊതുമേഖലാ സ്ഥാപനങ്ങൾ


ചന്ദ്രയാന്‍ 2 ദൗത്യത്തിന് ഐഎസ്ആര്‍ഒയ്ക്ക് ആവശ്യമായ ഭൂരിപക്ഷം ഉപകരണങ്ങളും നിര്‍മ്മിച്ചു നല്‍കിയത് സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ്. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്ങ്‌സ് ലിമിറ്റഡ് (SIFL), കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് (KMML), കെല്‍ട്രോണ്‍, കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് (KAL), സിഡ്‌കോ എന്നിവരാണ് വിവിധ ഉപകരണങ്ങളും മറ്റു ഘടകങ്ങളും നിര്‍മ്മിച്ചു നല്‍കിയത്. കോടിക്കണക്കിനു രൂപയുടെ ഓര്‍ഡറും നിലവിലുണ്ട്.


പരിസ്ഥിതി സൗഹൃദ വ്യവസായം


പൊതുമേഖലാ സ്ഥാപനങ്ങള്‍ ഡീസലും മറ്റു പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്നും എല്‍ എന്‍ ജിയിലേക്ക് മാറാന്‍ നടപടികള്‍ പുരോഗമിക്കുന്നു. ഇന്ധനച്ചെലവ് പകുതിയിലധികമായി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണതോത് വലിയതോതില്‍ കുറയ്ക്കാനും ഇതു സഹായിക്കും. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് (KMML) 80 ശതമാനത്തോളം LNG യിലേക്കു മാറി. കുണ്ടറയിലെ കേരള സെറാമിക്സ് ഡീസലില്‍നിന്ന് എല്‍ പി ജിയിലേക്കു മാറി. എല്‍ എന്‍ ജിയിലേക്ക് മാറാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ നടപ്പാകുന്നതോടെ എല്‍എന്‍ജി മാറ്റം വേഗത്തിലാകും.


ഹാന്‍ടെക്‌സ്


ഉല്‍പാദനത്തിലും വിറ്റുവരവിലും വലിയമുന്നേറ്റമാണ് സംസഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഹാന്‍ടെക്‌സ് നടത്തിയത്. 2019-20 സാമ്പത്തിക വര്‍ഷം 33.14 ലക്ഷം മീറ്റര്‍ തുണിത്തരങ്ങള്‍ ഉല്‍പാദിപ്പിച്ചു. 30 കോടി രൂപയുടെ വില്‍പനയും കൈവരിച്ചു. ഇ-ക്രെഡിറ്റ് കാര്‍ഡ് സംവിധാനം വഴിയുള്ള വില്‍പ്പന, ഓണ്‍ ലൈന്‍ വില്‍പ്പന എന്നിവ ആരംഭിച്ചു. 


ഹാൻവീവ്


ഒരു വീട്ടില്‍ ഒരു തറി പദ്ധതിയുടെ ഭാഗമായി ഹാന്‍വീവ് തൊഴിലാളികള്‍ക്ക് സൗജന്യമായി തറികള്‍ നല്‍കി. കണ്ണൂരിലെ നാല് പഞ്ചായത്തുകളില്‍ എണ്ണൂറോളം തൊഴില്‍രഹിത വനിതകള്‍ക്ക് സൗജന്യ പരിശീലനവും തറികളും നല്‍കി. കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ 60 തടവുകാര്‍ക്ക് നെയ്ത്തു പരിശീലനവും തറികളും നല്‍കി.


യുവവീവ്


18 നും 40 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിത യുവജനങ്ങളെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ 'യുവ വീവ്' പദ്ധതി ആരംഭിച്ചു. സ്റ്റൈപ്പന്റോടുകൂടി തൊഴില്‍ പരിശീലിപ്പിച്ച് 5 വര്‍ഷം വരെ തൊഴില്‍ സംരക്ഷണം നല്‍കും.




കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷൻ


കേരള സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷനു കീഴില്‍ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍, ഉദുമ സ്പിന്നിങ്ങ് മില്‍, പിണറായി ഹൈടെക് വീവിങ് മില്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഉദുമ മില്ലിൽ രണ്ട് ആട്ടോമാറ്റിക്ക് കോണ്‍ വൈന്റിംഗ് മെഷീനും, കോമളപുരം മില്ലിൽ ഒരു ആട്ടോമാറ്റിക്ക് കോണ്‍ വൈന്റിംഗ് മെഷീനും വാങ്ങി സ്ഥാപിച്ചു.

LDF സര്‍ക്കാര്‍ 2010-11 ല്‍ പൊതുമേഖലയില്‍ പുതുതായി ആരംഭിച്ച ഈ സ്ഥാപനങ്ങൾ കഴിഞ്ഞ UDF സര്‍ക്കാരിന്റെ കാലത്ത് തുറന്നു പ്രവര്‍ത്തിപ്പിച്ചിരുന്നില്ല.



വ്യവസായ പാർക്കുകൾ


നിക്ഷേപകർക്കായി സംസ്ഥാനമാകെ 14 വ്യവസായ പാർക്കുകൾ ആണ് ഒരുങ്ങുന്നത്, ഇതിൽ ചിലത് നാടിന് സമർപ്പിക്കുകയും ചെയ്തു.

❇️ ഫുഡ് പ്രോസസിംഗ് പാർക്ക്
❇️ ലൈഫ് സയൻസ് പാർക്ക്
❇️ ഇലക്ട്രോണിക്‌സ് പാർക്ക്
❇️ ഡിഫൻസ് പാർക്ക്
❇️ ലൈറ്റ് എഞ്ചിനീറിങ് പാർക്ക് (പാലക്കാട്)
❇️ മറൈൻ ഫുഡ്പാർക് (ആലപ്പുഴ)
❇️ മെഗാ ഫുഡ് പാർക്ക് (പാലക്കാട്)
❇️ ഡിഫൻസ് പാർക്ക് (പാലക്കാട്)
❇️ ലൈഫ് സയൻസ് പാർക്ക് (തിരുവനന്തപുരം)
❇️ മേഡ്‌സ് പാർക്ക് (തിരുവനന്തപുരം)
❇️ നാളികേര പാർക്ക്
❇️ സ്പൈസസ് പാർക്ക്
❇️ റബർ പാർക്ക്
❇️ കോഫി പാർക്ക്

ഡിഫൻസ് പാർക്ക്


പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് കേരളത്തിൽ. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റെടുത്തു നടത്തിയ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണിത്. 130.94 കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ പദ്ധതിയില്‍ 50 കോടി രൂപാ കേന്ദ്ര ധനസഹായമാണ്.

ഒറ്റപ്പാലത്തുള്ള കിന്‍ഫ്രയുടെ നിയന്ത്രണത്തിലുള്ള 60 ഏക്കര്‍ ഭൂമിയിലാണ് ഡിഫന്‍സ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. പ്രതിരോധ സേനയ്ക്കാവശ്യമുള്ള ഉപകരണങ്ങളും, അനുബന്ധ ഘടകങ്ങളുമാണ് ഇവിടെ പ്രധാനമായും നിര്‍മ്മിക്കുക. എയര്‍ക്രാഫ്റ്റ് ഘടകങ്ങള്‍, പ്രതിരോധ നാവിഗേഷന്‍ ഉല്‍പന്നങ്ങള്‍, കപ്പലിന്റെ ഭാഗങ്ങള്‍, പ്രതിരോധവുമായി ബന്ധപ്പെട്ട ഐടി-ഇലക്ട്രോണിക് സംവിധാനങ്ങള്‍, മൈക്രോ സാറ്റലൈറ്റ്, തന്ത്രപ്രധാനമായ ആശയവിനിമയ സംവിധാനങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

സംരംഭകര്‍ക്കായി അതിവിപുലവും അത്യാധുനികവുമായ സംവിധാനങ്ങളാണ് ഡിഫന്‍സ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് ഇവിടെനിന്ന് ഭൂമി പാട്ടത്തിന് ലഭിക്കും. അത് 90 വര്‍ഷം വരെ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ട്. രണ്ടുലക്ഷം ചതുരശ്ര അടിയിലുള്ള കോമണ്‍ ഫെസിലിറ്റി സെന്റർ, അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിങ്, മൂന്ന് വെയര്‍ഹൌസുകള്‍, കോമണ്‍ യൂട്ടിലിറ്റി സെന്റർ, കോണ്‍ഫറന്‍സ് റൂമുകള്‍ എന്നിവയ്ക്കു പുറമേ ആഭ്യന്തര റോഡ് ശൃഖല, വിപുലമായ പാര്‍ക്കിങ് ഏരിയ, ചുറ്റുമതില്‍, സെക്യൂരിറ്റി സംവിധാനം, എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടേയ്ക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നുണ്ടുതാനും.

ഇവിടെ സജ്ജമാക്കിയിട്ടുള്ള വിപുലമായ സംവിധാനങ്ങളില്‍ ആകൃഷ്ടരായി നിരവധി കമ്പനികള്‍ ഡിഫന്‍സ് പാര്‍ക്കുമായി സഹകരിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. നിലവില്‍ മൂന്ന് കമ്പനികള്‍ നമ്മളുമായി സഹകരിച്ചു കഴിഞ്ഞു. കൂടുതല്‍ കമ്പനികളുമായി വ്യവസായ വകുപ്പും കിന്‍ഫ്രയും ചര്‍ച്ച നടത്തിവരികയാണ്. കേരളത്തിലെ വ്യവസായ അന്തരീക്ഷത്തില്‍ വന്നിട്ടുള്ള ഗുണപരമായ മാറ്റത്തിന്റെ മകുടോദാഹരണമാണ് ഈ ഡിഫന്‍സ് പാര്‍ക്ക്.

മെഗാ ഫുഡ് പാർക്ക് (പാലക്കാട്)


കിന്‍ഫ്രയുടെ നേതൃത്വത്തില്‍ പാലക്കാട് പൂര്‍ത്തിയായ സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് 1-10-2020 മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഭക്ഷ്യ സംസ്‌കരണത്തിനുള്ള അത്യാധുനിക സൗകര്യങ്ങളായ സംഭരണപ്പുരകള്‍, ശീതീകരണത്തിനും പഴുപ്പിക്കാനുമുള്ള സംവിധാനങ്ങള്‍, പാക്കിംഗ് കേന്ദ്രം, സുഗന്ധദ്രവ്യങ്ങളുടെ സംസ്‌കരണ കേന്ദ്രം, ഗുണനിലവാര നിയന്ത്രണ ലബോറട്ടറി, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍, വ്യാവസായിക ഭൂമി തുടങ്ങിയവയെല്ലാം ഒറ്റ കേന്ദ്രത്തില്‍ ലഭ്യമാണ്. പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങുന്നതോടെ രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. 4,500 ഓളം പേര്‍ക്ക് നേരിട്ടും 10,000 ത്തോളം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതി. 


മേഡ്‌സ് പാർക്ക് (MedsPark തിരുവനന്തപുരം)


കേരളത്തിന്റെ വ്യവസായ ഭാവിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുവാൻ പോകുന്ന സംരംഭമാണ് മുഖ്യമന്ത്രി കഴിഞ്ഞ ആഴ്ച തറക്കല്ലിട്ട മെഡ്സ് പാർക്ക് അഥവാ മെഡിക്കൽ ഡിവൈസസ് പാർക്ക്.  


KSIDC


KSIDC മുഖേന ചെറുകിട വ്യവസായ മേഖലയിൽ 34 സംരംഭം തുടങ്ങി, 2373 പേർക്ക് ജോലി ലഭിച്ചു. 59 വ്യവസായ സ്ഥാപനങ്ങൾക്ക് 445.2 കോടി വായ്പ അനുവദിച്ചു. 109 സ്റ്റർട്ടപ്പുകൾ 22.83 കോടി രൂപയുടെ സീഡ് ഫണ്ട് സഹായം നൽകി


KINFRA


കിൻഫ്ര വഴി തുടങ്ങിയ സംരംഭങ്ങളിലൂടെ 4 വർഷത്തിനിടെ 7,197 പേർക്ക് തൊഴിൽ ലഭിച്ചു, പരോക്ഷമായി 4,000 പേർക്കും തൊഴിൽ ലഭിച്ചു. 471 കോടി രൂപയുടെ നിക്ഷേപം കിൻഫ്രയിലൂടെ മാത്രം ഉണ്ടായി. 264 സംരംഭങ്ങൾക്കായി 288.39 ഏക്കർ ഭൂമിയും ലഭ്യമാക്കി.


MSME


പത്തുകോടി വരെ മുതല്മുടക്കുള്ള വ്യവസായങ്ങൾ MSME എന്ന ഗണത്തിലാണ്. കേരളത്തിൽ 70% ഇത്തരം സംരംഭങ്ങൾ ആണ്. കഴിഞ്ഞ 4 വർഷത്തിനിടെ 58,530 MSME യൂണിറ്റുകൾ ആണ് പുതുതായി തുടങ്ങിയത്. ഇതിലൂടെ 5,000 കോടി നിക്ഷേപവും, 2,00,000 തൊഴിലും ആണ് സൃഷ്ടിക്കപ്പെട്ടത്.

കേരള E-Market Web Portal


MSME കൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും മികച്ച വിപണന സൗകര്യത്തിന് വേണ്ടി ആണ് ഈ പോർട്ടൽ സ്ഥാപനങ്ങൾക്ക് ഈ പോർട്ടലിൽ റെജിസ്റ്റർ ചെയ്തു തങ്ങളുടെ ഉത്പന്നങ്ങൾ വിതരണക്കാർക്ക് പരിചയപ്പെടുത്താം.


വാണിജ്യ മിഷൻ


വാണിജ്യ മേഖലയിൽ കേരളത്തിന്റെ തനത് ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിൽ ഉറപ്പ് വരുത്തുക വിആണിജ്യ മേഖലയിൽ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് വാണിജ്യ മിഷൻ തുടങ്ങിയത്.


KIED

വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന Kerala Institute of Entrepreneurship Development എന്ന സ്ഥാപനത്തെ മികവിന്റെ കേന്ദ്രമാക്കി. സംരംഭകത്വ പരിശീലനനത്തിന് വിപുലമായ പദ്ധതികൾ നടപ്പിലാക്കി.


കോയമ്പത്തൂർ - കൊച്ചി വ്യവസായ ഇടനാഴി


ചെന്നൈ - ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് ദീര്ഘിപ്പിച്ചു. 1878 ഏക്കർ പാലക്കാടും, 500 ഏക്കർ എറണാകുളത്തും ഏറ്റെടുത്തു തുടങ്ങി. കൊച്ചി - സേലം ദേശീയപാതയുടെ ഇരു വശങ്ങളിൽ ആയി 100 കിലോമീറ്റർ പരിധിയിൽ കേരളത്തിന്റെ സംയോജിത ക്ലസ്റ്റർ, ഭക്ഷ്യ സംസ്‌കരണം, കൃഷിയാധിഷ്ഠിത വ്യവസായങ്ങൾ, ഇലക്ട്രോണിക്‌സ്, ഐ.ടി, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന ബഹു ഉൽപന്ന ക്ലസ്റ്റർ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം.. ഇതുവഴി നേരിട്ടും പരോക്ഷവുമായി 1,00,000 പേർക്ക് തൊഴിലാവസരവും, 10,000 കോടിയുടെ നിക്ഷേപവും ആണ് ഉന്നം വയ്ക്കുന്നത്.

നിക്ഷേപ സൗഹൃദ കേരളം


ഈ സർക്കാരിന്റെ നടപടികൾ, കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറി.




⭕ വ്യവസായ നിക്ഷേപത്തിന് ഉള്ള നടപടികൾ ലളിതം ആക്കാൻ 7 നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തു ഈ സർക്കാർ..

⭕ നിക്ഷേപത്തിനുള്ള ലൈസന്സുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ Kerala Single Window Interface for Fast and Transparent Clearance (K-SWIFT) എന്ന പേരിൽ ഓണലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ട് വന്നു അത് പരിഷ്ക്കരിക്കുകയും ചെയ്തു.

⭕ മുൻകൂർ അനുമതി ഇല്ലാതെ സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായം (MSME) തുടങ്ങാം. 3 വർഷം കഴിഞ്ഞു ആറുമാസത്തിനകം മറ്റു നടപടികൾ പൂർത്തിയാക്കിയാൽ മതി. നിയമം നിലവിൽ വന്നു 2 മാസത്തിനകം മുൻകൂർ അനുമതി ഇല്ലാതെ 1,300 സംരംഭങ്ങൾ തുടങ്ങി.

⭕ COVID19 പ്രതിസന്ധി പരിഹരിക്കാൻ 10 കോടിയിൽ കൂടുതൽ ഉള്ള നിക്ഷേപത്തിന് ഒരാഴ്ചക്കകം അനുമതി എന്ന വ്യവസ്ഥ കൊണ്ട് വന്നു. ഒരു വർഷത്തിനകം ലൈസൻസും മറ്റു അനുമതികളും നേടിയാൽ മതി

⭕ വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷം മുതൽ മൂന്നു വർഷം വരെ എന്നത് 5 വർഷമാക്കി വർദ്ധിപ്പിച്ചു. ലൈസൻസ് പുതുക്കൽ ഓട്ടോ റീന്യൂവൽ സിസ്റ്റം വഴി ഓണലൈൻ സംവിധാനം ഏർപ്പെടുത്തി.

⭕ സംരംഭകർ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാർജിൻ മണി കുടിശ്ശികയുടെ പിഴ പലിശ ഒഴിവാക്കി. പലിശയിൽ 50% ഇളവും അനുവദിച്ചു.

⭕ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി. നഗരങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ വ്യവസായ പാർക്കുകളുടെ ആനുകൂല്യങ്ങൾ ഇവർക്കും ലഭിക്കും.


വ്യവസായ വികസന'ത്തില്‍ മികച്ച പ്രകടനത്തോടെ കേരളം ഒന്നാമതെത്തി. സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമതെത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിച്ചു. 2018ല്‍ വ്യവസായ വികസനത്തില്‍ 68 പോയിന്റ് നേടിയ കേരളം 2019ല്‍ 88 ആയി ഉയര്‍ത്തി.


🌹 നിതി ആയോഗിന്റെ ഇന്ത്യ ഇന്നോവേഷന്‍ സൂചികയില്‍ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം വിഭാഗങ്ങളില്‍ രണ്ടാമതും നിക്ഷേപ സാഹചര്യം, നൂതനാശായ പ്രോത്സാഹനം വിഭാഗങ്ങളില്‍ നാലാം സ്ഥാനവും ലഭിച്ചു.

🌹 വ്യവസായരംഗത്തെ പുരോഗതി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ ദേശീയ ശരാശരിയേക്കാള്‍ മുകളിലെത്തിച്ചു. കഴിഞ്ഞ 3 വര്‍ഷത്തെ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനം. ദേശീയ ശരാശരി 6.9 ശതമാനം മാത്രം. സംസ്ഥാന വരുമാനത്തില്‍ 2018-19 ല്‍ വ്യവസായ മേഖലയുടെ സംഭാവന 13.2 ശതമാനമാണ്. 2014-15 ല്‍ 9.8 ആയിരുന്നു.

🌹 2018 ലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ നിക്ഷേപ സാധ്യതാ സൂചികയില്‍ കേരളം നാലാമത്. ഭൂമി, തൊഴില്‍, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയസ്ഥിരത, ഭരണം, ബിസിനസ് അവബോധം അടിസ്ഥാനമാക്കിയാണ് റാങ്കിങ്ങ്.

സഖാവ് പിണറായി വിജയന്റെയും, വ്യവസായമന്ത്രി സഖാവ് ഈ.പി.ജയരാജന്റെയും, മുൻ വ്യവസായമന്ത്രി സഖാവ് എ. സി.മൊയ്ദീന്റെയും നേതൃത്വത്തിൽ എല്ലാ അർത്ഥത്തിലും നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളം..‼️

കടപ്പാട് : Titto Antony & Hemand Mohan

#LeftAlternative